ഒരു വേറിട്ട നിലവിളി
ഒരു കുഞ്ഞ് കരയുമ്പോൾ, അവൾ ക്ഷീണിതനാണെന്നോ അല്ലെങ്കിൽ അവൾക്കു വിശക്കുന്നു എന്നോ ഉള്ളതിന്റെ സൂചനയാണ്, അല്ലേ? ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നവജാത ശിശുവിന്റെ കരച്ചിലിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മറ്റ് പ്രശ്‌നങ്ങൾക്കുള്ള സുപ്രധാന സൂചനകളും നൽകും. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നിർണ്ണയിക്കാൻ, കരച്ചിൽ ഘടകങ്ങൾ, ശബ്ദം, കരച്ചിൽ ശബ്ദം എത്ര വ്യക്തമാണ് എന്നിവ അളക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദൈവം തന്റെ ജനത്തിന്റെ വ്യത്യസ്ത നിലവിളി കേൾക്കുമെന്നും അവരുടെ ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുമെന്നും കൃപയോടെ പ്രതികരിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെഹൂദാ, ദൈവത്തോട് ആലോചിക്കുന്നതിനുപകരം, അവന്റെ പ്രവാചകനെ അവഗണിക്കുകയും ഈജിപ്തുമായുള്ള സഖ്യത്തിൽ സഹായം തേടുകയും ചെയ്തു (യെശയ്യാവ് 30:1-7). അവർ തങ്ങളുടെ മത്സരത്തിൽ തുടരാൻ തീരുമാനിച്ചാൽ, അവൻ അവർക്ക് പരാജയവും അപമാനവും വരുത്തുമെന്ന് ദൈവം അവരോട് പറഞ്ഞു. എന്നിരുന്നാലും, “[അവരോട്] കൃപ കാണിക്കാനും . . . കരുണ കാണിക്കാനും” അവൻ ആഗ്രഹിച്ചു (വാ. 18). അവൻ അവരെ രക്ഷിക്കും. പക്ഷേ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും നിലവിളിയിലൂടെ മാത്രമാണതു സംഭവിക്കുക. ദൈവജനം അവനോട് നിലവിളിച്ചാൽ, അവൻ അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവർക്ക് ആത്മീയ ശക്തിയും ചൈതന്യവും പുതുക്കിനൽകുകയും ചെയ്യും (വാ. 8-26).
യേശുവിൽ വിശ്വസിക്കുന്ന ഇന്നത്തെ വിശ്വാസികൾക്കും ഇത് ബാധകമാണ്. നമ്മുടെമാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും വ്യതിരിക്തമായ നിലവിളികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ചെവികളിൽ എത്തുമ്പോൾ, അവൻ അത് കേൾക്കുകയും നമ്മോട് ക്ഷമിക്കുകയും അവനിലുള്ള നമ്മുടെ സന്തോഷവും പ്രത്യാശയും പുതുക്കുകയും ചെയ്യുന്നു.
ദൈവത്തോടൊപ്പം ട്രാക്കിൽ തുടരുക
വർഷങ്ങൾക്ക് മുമ്പ്, വടക്കുപടിഞ്ഞാറൻ സ്‌പെയിനിൽ 218 പേരുമായി യാത്രചെ്ത ഒരു ട്രെയിൻ പാളം തെറ്റി, 79 പേർ കൊല്ലപ്പെടുകയും 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവർക്ക് അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. അപകടകരമായ ഒരു വളവിലൂടെ ട്രെയിൻ അതിവേഗം സഞ്ചരിക്കുകയായിരുന്നു. ഇത്തരം വളവുകളിൽ അനുവദനീയമായ വേഗപരിധി ട്രെയിൻ ലംഘിച്ചു. സ്‌പെയിനിലെ ദേശീയ റെയിൽ കമ്പനിയിൽ മുപ്പതു വർഷമായി ട്രോയിൻ ഓടിച്ചു പരിചയമുണ്ടായിട്ടും ഏതോ കാരണത്താൽ ഡ്രൈവർ വേഗപരിധി അവഗണിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ആവർത്തനപുസ്തകം 5-ൽ മോശ തന്റെ ജനത്തിനായുള്ള ദൈവത്തിന്റെ യഥാർത്ഥ ഉടമ്പടിയുടെ അതിരുകൾ അവലോകനം ചെയ്തു. ദൈവത്തിന്റെ പ്രബോധനം അവനുമായുള്ള സ്വന്തം ഉടമ്പടിയായി കണക്കാക്കാൻ മോശെ ഒരു പുതിയ തലമുറയെ പ്രോത്സാഹിപ്പിച്ചു (വാ. 3), തുടർന്ന് അവൻ പത്തു കൽപ്പനകൾ (വാ. 7-21) ആവർത്തിച്ചു. മുൻ തലമുറയുടെ അനുസരണക്കേടിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഭക്തിയുള്ളവരും വിനയാന്വിതരും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ഓർമ്മയുള്ളവരുമായിരിക്കാൻ മോശെ യിസ്രായേല്യരെ ആഹ്വാനം ചെയ്തു. യിസ്രായേൽ അവരുടെ ജീവിതമോ മറ്റുള്ളവരുടെ ജീവിതമോ നശിപ്പിക്കാതിരിക്കാൻ ദൈവം തന്റെ ജനത്തിന് ഒരു വഴി ഉണ്ടാക്കി. അവർ അവന്റെ ജ്ഞാനം അവഗണിച്ചാൽ, അത് അവരുടെ സ്വന്തം നാശത്തിനിടയാക്കും.
ഇന്ന്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് എല്ലാ തിരുവെഴുത്തുകളും നമ്മുടെ ആനന്ദവും ഉപദേഷ്ടാവും നമ്മുടെ ജീവിതത്തിന് സംരക്ഷണവും ആക്കാം. ആത്മാവ് നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനപൂർവമായ സംരക്ഷണത്തിന്റെ പാത സൂക്ഷിക്കാനും നമ്മുടെ ജീവിതം അവനുവേണ്ടി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാനും കഴിയും.
സഹായത്തിനായുള്ള ഒരു നിലവിളി
ഡേവിഡ് വില്ലിസ് വാട്ടര്‍സ്റ്റോൺസ് ബുക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിലായിരുന്നു. അദ്ദേഹംം പെട്ടെന്ന് താഴേക്ക് വന്നപ്പോൾ ലൈറ്റുകൾ അണച്ചിരിക്കുന്നതും വാതിലുകൾ പൂട്ടിയിരിക്കുന്നതും കണ്ടു. അദ്ദേഹം കടയ്ക്കുള്ളിൽ കുടുങ്ങി! എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അദ്ദേഹം ട്വിറ്ററിലേക്ക് തിരിഞ്ഞ് ട്വീറ്റ് ചെയ്തു: ''ഹായ് @വാട്ടർസ്റ്റോൺസ്. ഞാൻ ഇപ്പോൾ നിങ്ങളുടെ ട്രാഫൽഗർ സ്‌ക്വയർ ബുക്ക്‌സ്റ്റോറിനുള്ളിൽ 2 മണിക്കൂറായി പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ദയവായി എന്നെ പുറത്തു വിടൂ.'' ട്വീറ്റ് ചെയ്ത് അധികം താമസിയാതെ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി.
നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കാൻ ഒരു വഴി ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം സ്വയം ഉണ്ടാക്കിയ പ്രശ്‌നത്തിൽ കുടുങ്ങിപ്പോകുമ്പോൾ നമ്മുടെ നിലവിളികൾക്ക് ഉത്തരം തരുന്ന ഒരാളുണ്ടെന്ന് യെശയ്യാവ് പറഞ്ഞു. നിരുത്തരവാദപരമായി അവരുടെ മതപരമായ ഭക്തി അനുഷ്ഠിക്കുന്നതിന്റെ പേരിൽ ദൈവം തന്റെ ജനത്തെ കുറ്റം ചുമത്തിയതായി പ്രവാചകൻ എഴുതി. അവർ മതത്തിന്റെ ചലനങ്ങൾക്കൊപ്പം നീങ്ങുകയായിരുന്നു, എന്നാൽ ശൂന്യവും സ്വയം സേവിക്കുന്നതുമായ ആചാരങ്ങൾ ഉപയോഗിച്ച് ദരിദ്രരെ അടിച്ചമർത്തുന്നതിനെ അവർ മറയ്ക്കുകയായിരുന്നു (യെശയ്യാവ് 58:1-7). ഇത് ദൈവിക പ്രസാദം നേുന്നതായിരുന്നില്ല. ദൈവം തന്റെ ദൃഷ്ടി അവരിൽ നിന്ന് മറച്ചു, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയില്ല (1:15). അവൻ അവരോട് അനുതപിക്കാനും മറ്റുള്ളവരെ കരുതുന്ന തരത്തിലുള്ള ബാഹ്യപ്രവൃത്തികൾ അനുഷ്ഠിക്കാനും പറഞ്ഞു (58:6-7). അവർ അങ്ങനെ ചെയ്താൽ “അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും (ചെയ്താൽ)” (വാ. 9) അവൻ അവരോടു പറഞ്ഞു.
നമുക്ക് ദരിദ്രരോട് അടുക്കാം: “ഞാൻ ഇവിടെയുണ്ട്” എന്ന് അവരോടു പറയാം. അങ്ങനെ ചെയ്താൽൽ, സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം കേൾക്കുകയും, “ഞാൻ ഇവിടെയുണ്ട്” എന്ന് നമ്മോട് പറയുകയും ചെയ്യുന്നു.
സ്‌നേഹപൂർവമായ ഒരു മുന്നറിയിപ്പ്
2010 ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ ഉണ്ടായ സുനാമിയിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുനാമി മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ മരണങ്ങൾ തടയാനോ കുറയ്ക്കാനോ കഴിയുമായിരുന്നു. സുനാമി കണ്ടെത്തൽ ശൃംഖലകൾ (ബോയ്കൾ) വേർപെർട്ട് അകന്നുപോയിരുന്നു.
അനുതപിക്കാത്ത പാപം ഉൾപ്പെടെ, ആത്മീയമായി ഹാനികരമാകുന്ന കാര്യങ്ങളെക്കുറിച്ച് സഹ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ഉത്തരവാദിത്തം തന്റെ ശിഷ്യന്മാർക്കുണ്ടെന്ന് യേശു പറഞ്ഞു. മറ്റൊരാൾ ചെയ്ത കുറ്റത്തിനിരയായഒരു വിശ്വാസിക്ക് വിനയത്തോടെ, സ്വകാര്യമായി, പ്രാർത്ഥനാപൂർവ്വം കുറ്റം ചെയ്യുന്ന വിശ്വാസിയെ പാപം “ചൂണ്ടിക്കാണിക്കാൻ” കഴിയുന്ന ഒരു പ്രക്രിയ അവൻ വിശദീകരിച്ചു (മത്തായി 18:15). വ്യക്തി പശ്ചാത്തപിച്ചാൽ, സംഘർഷം പരിഹരിക്കാനും ബന്ധം പുനഃസ്ഥാപിക്കാനും കഴിയും. വിശ്വാസി മാനസാന്തരപ്പെടാൻ വിസമ്മതിച്ചാൽ, “ഒന്നോ രണ്ടോ പേർ” ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണം (വാ. 16). പാപം ചെയ്യുന്ന വ്യക്തി എന്നിട്ടും അനുതപിക്കുന്നില്ലെങ്കിൽ, വിഷയം “സഭ”യുടെ മുമ്പാകെ കൊണ്ടുവരണം (വാ. 17). കുറ്റവാളി അപ്പോഴും പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണം, എന്നാൽ അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി തീർച്ചയായും പ്രാർത്ഥിക്കാനും ക്രിസ്തുവിന്റെ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയണം.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അനുതപിക്കാത്ത പാപത്തിന്റെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സ്വർഗീയ പിതാവിനോടും മറ്റ് വിശ്വാസികളോടും ഉള്ള പുനഃസ്ഥാപനത്തിന്റെ സന്തോഷത്തെക്കുറിച്ചും സ്‌നേഹപൂർവം പരസ്പരം മുന്നറിയിപ്പ് നൽകുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ധൈര്യത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ യേശു ''അവരുടെ നടുവിൽ ഉണ്ട് “ (വാ. 20).
സ്‌നേഹത്തെ പ്രതി
ഒരു മാരത്തൺ ഓടുന്നത് ശാരീരികമായും മാനസികമായും നിങ്ങളെ സ്വം മുന്നോട്ടു തള്ളിവിടാൻ പ്രേരിപ്പിക്കുന്നതാണ്. എന്നിരുന്നാലും, ഒരു ഹൈസ്‌കൂൾ ഓട്ടക്കാരനെ സംബന്ധിച്ചിടത്തോളം, ഒരു ക്രോസ്-കൺട്രി ഓട്ടത്തിൽ മത്സരിക്കുന്നത് മറ്റാരെയെങ്കിലും തള്ളിവിടുക എന്നതാണ്. എല്ലാ പരിശീലനത്തിലും മത്സരത്തിലും, പതിനാലുകാരിയായ സൂസൻ ബെർഗെമാൻ തന്റെ ജ്യേഷ്ഠൻ ജെഫ്രിയെ വീൽചെയറിൽ മുന്നോട്ടുതള്ളുന്നു. ജെഫ്രിക്ക് ഇരുപത്തിരണ്ട് മാസം പ്രായമുള്ളപ്പോൾ, അദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായി - തൽഫലമായി ഗുരുതരമായ മസ്തിഷ്‌ക ക്ഷതവും സെറിബ്രൽ പാൾസിയും സംഭവിച്ചു. ഇന്ന്, സൂസൻ വ്യക്തിഗത ഓട്ട് ലക്ഷ്യങ്ങൾ ത്യജിച്ചിട്ട് ജെഫ്രിയെ മത്സരിപ്പിക്കുന്നു. എന്തൊരു സ്‌നേഹവും ത്യാഗവും!
''സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായി'' ഉള്ളവരായിരിക്കാൻ (റോമർ 12:10) തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചപ്പോൾ അപ്പോസ്തലനായ പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് സ്‌നേഹവും ത്യാഗവും ആയിരുന്നു. റോമിലെ വിശ്വാസികൾ അസൂയ, കോപം, കഠിനമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയാൽ മല്ലിടുന്നത് അവനറിയാമായിരുന്നു (വാ. 18). അതുകൊണ്ട്, ദൈവിക സ്‌നേഹം അവരുടെ ഹൃദയത്തെ ഭരിക്കാൻ അനുവദിക്കണമെന്ന് അവൻ അവരെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിൽ വേരൂന്നിയ ഇത്തരത്തിലുള്ള സ്‌നേഹം മറ്റുള്ളവരുടെ സാധ്യമായ ഏറ്റവും ഉയർന്ന നന്മയ്ക്കായി പോരാടും. അത് ആത്മാർത്ഥമായിരിക്കും, അത് ഉദാരമായ പങ്കുവെക്കലിലേക്ക് നയിക്കും (വാ. 13). ഈ രീതി ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരെ തങ്ങളേക്കാൾ ബഹുമാനത്തിന് യോഗ്യരായി കണക്കാക്കാൻ ഉത്സുകരാണ് (വാ. 16).
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ഓട്ടം പൂർത്തിയാക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം സ്‌നേഹത്തിന്റെ ഓട്ടം ഓടുകയാണ്. അത് പ്രയാസകരമാണെങ്കിലും, അത് യേശുവിന് മഹത്വം കൈവരുത്തുന്നു. അതിനാൽ, മറ്റുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും നമ്മെ ശക്തിപ്പെടുത്താൻ അവനിൽ ആശ്രയിക്കാം.
ഒരു ചെറിയ ഭാഗത്തേക്കാൾ അധികം
ഒരു പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ നാമെല്ലാവരും നമ്മുടെ ഒരല്പഭാഗം പിന്നിലുപേക്ഷിച്ചാണു പോകുന്നത്. എന്നാൽ അന്റാർട്ടിക്കയിലെ തണുപ്പേറിയതും വിജനവുമായ വില്ലാസ് ലാസ് എസ്‌ട്രെലിയാസിലെ ദീർഘകാല താമസക്കാരനാകാൻ നിങ്ങളുടെ ഒരു കഷണം പിന്നിൽ ഉപേക്ഷിക്കുക എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഏറ്റവുമടുത്ത ആശുപത്രി 625 മൈൽ അകലെയായതിനാൽ, ഒരു വ്യക്തിക്ക് തന്റെ അപ്പെൻഡിക്‌സ് പൊട്ടിയാൽ ഗുരുതരമായ പ്രശ്‌നമുണ്ടാകും. അതിനാൽ ഓരോ പൗരനും അവിടെ പോകുന്നതിന് മുമ്പ് ആദ്യം അപ്പെൻഡിക്‌സ് നീക്കം ചെയ്യണം.
കഠിനമായി തോന്നുന്നു അല്ലേ? എന്നാൽ അത് ദൈവരാജ്യത്തിലെ താമസക്കാരനാകുന്നതിന്റെയത്രയും കടുപ്പമല്ല. കാരണം, അവന്റെ വ്യവസ്ഥകളനുസരിച്ചല്ല, അവരുടെ സ്വന്തം വ്യവസ്ഥകളനുസരിച്ചാണ് ആളുകൾ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നത് (മത്തായി 16:25-27). അതിനാൽ ഒരു ശിഷ്യൻ എന്നതിന്റെ അർത്ഥമെന്താണെന്ന് അവൻ പുനർനിർവചിക്കുന്നു. അവൻ പറഞ്ഞു, "ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ'' (വാക്യം 24). അവനോടും അവന്റെ രാജ്യത്തോടും മത്സരിക്കുന്ന എന്തും ഉപേക്ഷിക്കാൻ തയ്യാറാകുന്നത് ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ ക്രൂശ് എടുക്കുമ്പോൾ, ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം സാമൂഹികവും രാഷ്ട്രീയവുമായ അടിച്ചമർത്തലുകളും മരണത്തെ പോലും അനുഭവിക്കാനുള്ള സന്നദ്ധത നാം പ്രഖ്യാപിക്കുകയാണ്. ഉപേക്ഷിക്കുന്നതിനും എടുക്കുന്നതിനുമൊപ്പം, അവനെ യഥാർത്ഥമായി അനുഗമിക്കാനുള്ള സന്നദ്ധതയും നാം ഏറ്റെടുക്കേണ്ടതുണ്ട്. സേവനത്തിലേക്കും ത്യാഗത്തിലേക്കും അവൻ നമ്മെ നയിക്കുമ്പോൾ അവന്റെ നേതൃത്വം പിന്തുടരുന്നതിന്റെ അനുനിമിഷമുള്ള ഒരു ഭാവമാണിത്.
യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം, നമ്മുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം ഉപേക്ഷിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. അവൻ നമ്മെ സഹായിക്കുന്നതനുസരി്ച്ച്, നമ്മുടെ മുഴുവൻ ജീവിതവും-നമ്മുടെ ശരീരമുൾപ്പെടെ-അവന് മാത്രം കീഴ്‌പ്പെടുത്തുകയും സമർപ്പിക്കുകയുംമത്തായി 16:24മത്തായി 16:24 ചെയ്യുക എന്നതാണത്.
നമ്മുടെ എല്ലാ ഇടപാടുകളിലും
1524 ൽ, മാർട്ടിൻ ലൂഥർ ഇങ്ങനെ നിരീക്ഷിച്ചു: “വ്യാപാരികൾക്ക് തങ്ങൾക്കിടയിൽ ഒരു പൊതുനിയമമുണ്ട്, അത് അവരുടെ മുഖ്യ തത്വമാണ്. . . . എനിക്ക് എന്റെ ലാഭം ഉള്ളിടത്തോളവും എന്റെ അത്യാഗ്രഹം തൃപ്തിപ്പെടുത്തുന്നിടത്തോളവും ഞാൻ എന്റെ അയൽക്കാരനെ കാര്യമാക്കുന്നില്ല.’’ ഇരുനൂറിലേറെ വർഷങ്ങൾക്കുശേഷം, ന്യൂജേഴ്‌സിയിലെ മൗണ്ട് ഹോളിയിൽ നിന്നുള്ള ജോൺ വൂൾമാൻ, യേശുവിനോടുള്ള പ്രതിബദ്ധത തന്റെ തയ്യൽക്കട ഇടപാടുകളെ സ്വാധീനിക്കാൻ അനുവദിച്ചു. അടിമകളെ മോചിപ്പിക്കുന്നതിനുള്ള പിന്തുണയുടെ പേരിൽ, തൊഴിലാളികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന കമ്പനികളിൽ നിന്ന് കോട്ടൺ അല്ലെങ്കിൽ ഡൈ വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. വ്യക്തമായ മനസ്സാക്ഷിയോടെ, അദ്ദേഹം തന്റെ അയൽക്കാരനെ സ്‌നേഹിക്കുകയും തന്റെ എല്ലാ ഇടപാടുകളിലും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തി ജീവിക്കുകയും ചെയ്തു.
അപ്പൊസ്തലനായ പൗലൊസ് “വിശുദ്ധിയിലും നിർമ്മലതയിലും’’ ജീവിക്കാൻ ശ്രമിച്ചു (2 കൊരിന്ത്യർ 1:12). കൊരിന്തിലെ ചിലർ യേശുവിന്റെ ഒരു അപ്പൊസ്തലൻ എന്ന നിലയിലുള്ള അവന്റെ അധികാരത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരുടെ ഇടയിൽ തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. തന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഏറ്റവും അടുത്ത സൂക്ഷ്മപരിശോധനയെ നേരിടാൻ കഴിയുമെന്ന് അവൻ എഴുതി (വാ. 13). ഫലപ്രാപ്തിക്കായി താൻ ആശ്രയിക്കുന്നത് സ്വസന്തശക്തിയിലല്ല, ദൈവത്തിന്റെ ശക്തിയിലും കൃപയിലാണെന്നും അവൻ കാണിച്ചു (വാ. 12). ചുരുക്കത്തിൽ, പൗലൊസിന്റെ ക്രിസ്തുവിലുള്ള വിശ്വാസം അവന്റെ എല്ലാ ഇടപാടുകളിലും വ്യാപിച്ചു.
നാം യേശുവിന്റെ സ്ഥാനപതികളായി ജീവിക്കുമ്പോൾ, നമ്മുടെ എല്ലാ ഇടപാടുകളിലും - കുടുംബം, ബിസിനസ്സ്, കൂടാതെ മറ്റു പലതിലും - സുവാർത്ത മുഴങ്ങാൻ നമുക്ക് ശ്രദ്ധിക്കാം. ദൈവത്തിന്റെ ശക്തിയാലും കൃപയാലും നാം അവന്റെ സ്‌നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുമ്പോൾ, നാം അവനെ ബഹുമാനിക്കുകയും നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുകയും ആണു ചെയ്യുന്നത്.
ആവശ്യമുള്ളതു മാത്രം
ഫിഡ്‌ലർ ഓൺ ദി റൂഫ് എന്ന സിനിമയിൽ, തന്റെ മൂന്ന് പെൺമക്കളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു പാവപ്പെട്ട കർഷകനായ ടെവി, അവന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ദൈവത്തോട് സത്യസന്ധമായി സംസാരിക്കുന്നു: “അങ്ങു നിരവധി ദരിദ്രരെ സൃഷ്ടിച്ചു. ദരിദ്രനായിരിക്കുന്നതിൽ ലജ്ജയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അതു വലിയ ബഹുമതിയുമല്ല! ഇപ്പോൾ, എനിക്ക് ഒരു ചെറിയ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ അതു ഭീകരമാകുമായിരുന്നോ! . . . ഞാൻ ഒരു ധനികനായിരുന്നെങ്കിൽ, വിശാലവും ശാശ്വതവുമായ എന്തെങ്കിലും പദ്ധതിയെ അത് നശിപ്പിക്കുമായിരുന്നോ?’’
എഴുത്തുകാരനായ ഷോലെം അലൈഷെം ഈ സത്യസന്ധമായ വാക്കുകൾ ടെവിയുടെ നാവിൽ വയ്ക്കുന്നതിന് അനേക നൂറ്റാണ്ടുകൾക്ക് മുമ്പ്, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ അഗൂർ ദൈവത്തോട് സമാനമായ നിലയിൽ സത്യസന്ധമായതും എന്നാൽ കുറച്ച് വ്യത്യസ്തവുമായ ഒരു പ്രാർത്ഥന നടത്തി. തനിക്ക് ദാരിദ്ര്യമോ സമ്പത്തോ നൽകരുതെന്ന് അഗൂർ ദൈവത്തോട് ആവശ്യപ്പെട്ടു - പകരം “നിത്യവൃത്തി’’ നൽകണം (30:8). “വളരെയധികം’’ ഉള്ളത് അവനെ അഹങ്കാരിയാക്കുകയും ദൈവത്തിന്റെ സ്വഭാവത്തെ നിഷേധിക്കുന്ന ഒരു പ്രായോഗിക നിരീശ്വരവാദിയാക്കി മാറ്റുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. മാത്രമല്ല, താൻ “ദരിദ്രനാകാൻ’’ അനുവദിക്കരുതെന്നും അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, കാരണം അത് മറ്റുള്ളവരിൽ നിന്ന് മോഷ്ടിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തെ അപമാനിക്കാൻ ഇടയാക്കിയേക്കാം (വാ. 9). ആഗൂർ ദൈവത്തെ തന്റെ ഏക ദാതാവായി തിരിച്ചറിഞ്ഞു, തന്റെ ദൈനംദിന ആവശ്യങ്ങൾക്ക് “ആവശ്യമുള്ളതു മാത്രം’’ ദൈവത്തോട് ആവശ്യപ്പെട്ടു. അവന്റെ പ്രാർത്ഥന, ദൈവത്തെയും അവനിൽ മാത്രം കണ്ടെത്തുന്ന സംതൃപ്തിയെയും പിന്തുടരുന്ന മനോഭാവത്തെ വെളിപ്പെടുത്തി.
നമുക്കുള്ള എല്ലാറ്റിന്റെയും ദാതാവായി ദൈവത്തെ അംഗീകരിക്കുന്ന ആഗൂരിന്റെ മനോഭാവം നമുക്കുണ്ടാകട്ടെ. അവന്റെ നാമത്തെ ബഹുമാനിക്കുന്ന സാമ്പത്തിക കാര്യനിർവഹണം പിന്തുടരുമ്പോൾ, നമുക്ക് അവന്റെ മുമ്പാകെ –“ആവശ്യമുള്ളതു മാത്രം’’ അല്ല, ആവശ്യത്തിലധികവും പ്രദാനം ചെയ്യുന്നവന്റെ മുമ്പാകെ - സംതൃപ്തിയിൽ ജീവിക്കാൻ കഴിയും.
നിങ്ങളെത്തന്നെ ജാഗ്രതയോടെ കാക്കുക
ഒരു മനുഷ്യനും നിരവധി സുഹൃത്തുക്കളും ഹിമപാത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച ഒരു സ്‌കീ റിസോർട്ട് ഗേറ്റിലൂടെ കടന്ന് സ്‌നോബോർഡിംഗ് ആരംഭിച്ചു. രണ്ടാമത്തെ യാത്രയിൽ, ആരോ വിളിച്ചുപറഞ്ഞു, “ഹിമപാതം!’’ എന്നാൽ ആ മനുഷ്യൻ രക്ഷപ്പെടാൻ കഴിയാതെ മഞ്ഞുവീഴ്ചയിൽ മരിച്ചു. ചിലർ അയാളെ തുടക്കക്കാരനെന്ന് വിളിച്ച് വിമർശിച്ചു. എന്നാൽ അങ്ങനെ ആയിരുന്നില്ല; അയാൾ ഒരു ഹിമപാത പരിശീലന സർട്ടിഫിക്കേറ്റുള്ള “ഗൈഡ്’’ ആയിരുന്നു. ഏറ്റവും കൂടുതൽ ഹിമപാത പരിശീലനമുള്ള സ്‌കീയർമാരും സ്‌നോബോർഡർമാരും തെറ്റായ കണക്കുകൂട്ടലിന് വഴങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു ഗവേഷകൻ പറഞ്ഞു. “[സ്‌നോബോർഡർ] തന്റെ ജാഗ്രത കൈവിട്ടതുകൊണ്ടാണ് മരിച്ചത്.’’
യിസ്രായേൽ വാഗ്ദത്ത ദേശത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ, തന്റെ ജനം തങ്ങളെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്ളണമെന്ന് - ശ്രദ്ധാലുക്കളും ജാഗ്രത പുലർത്തുന്നവരും ആയിരിക്കണമെന്ന്് - ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് അവന്റെ എല്ലാ “ചട്ടങ്ങളും വിധികളും’’ (ആവർത്തനം 4:1-2) അനുസരിക്കാനും അനുസരിക്കാത്തവരുടെമേൽ വന്ന മുൻകാല ന്യായവിധി ഓർക്കാനും അവൻ അവരോടു കൽപ്പിച്ചു (വാ. 3-4). അവർ സ്വയം പരിശോധിക്കാനും അവരുടെ ആന്തരിക ജീവിതത്തെ നിരീക്ഷിക്കാനും “ജാഗ്രതയുള്ളവരായിരിക്കണം’’ (വാ. 9). പുറത്തുനിന്നുള്ള ആത്മീയ അപകടങ്ങൾക്കെതിരെയും ഉള്ളിൽ നിന്നുള്ള ആത്മീയ നിസ്സംഗതക്കെതിരെയും ജാഗ്രത പുലർത്താൻ ഇത് അവരെ സഹായിക്കും.
നമ്മുടെ ജാഗ്രത ഉപേക്ഷിച്ച് നിസ്സംഗതയിലേക്കും ആത്മവഞ്ചനയിലേക്കും വീഴാൻ എളുപ്പമാണ്. എന്നാൽ ജീവിതത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനുള്ള ശക്തിയും വീഴ്ച സംഭവിച്ചാൽ അവന്റെ കൃപയാൽ ക്ഷമയും നൽകാൻ ദൈവത്തിനു കഴിയും. അവനെ പിന്തുടരുകയും അവന്റെ ജ്ഞാനത്തിലും കരുതലിലും വിശ്രമിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ജാഗ്രത പാലിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും കഴിയും!
ദൈവം സംസാരിച്ചു
1876 ൽ, കണ്ടുപിടുത്തക്കാരനായ അലക്‌സാണ്ടർ ഗ്രഹാം ബെൽ, ടെലിഫോണിലൂടെ ആദ്യത്തെ വാക്കുകൾ സംസാരിച്ചു. അദ്ദേഹം തന്റെ സഹായിയായ തോമസ് വാട്‌സണെ വിളിച്ചു, “വാട്‌സൺ, ഇവിടെ വരൂ. എനിക്ക് താങ്കളെ കാണണം.” വിറയലോടെയും വിദൂരമായും, എന്നാൽ മനസ്സിലാക്കാവുന്ന നിലയിലും, ബെൽ പറഞ്ഞത് വാട്‌സൺ കേട്ടു. ഒരു ടെലിഫോൺ ലൈനിലൂടെ ബെൽ സംസാരിച്ച ആദ്യ വാക്കുകൾ, മനുഷ്യ ആശയവിനിമയത്തിൽ ഒരു പുതിയ ദിവസം ഉദയം ചെയ്തതായി തെളിയിച്ചു.
“പാഴും ശൂന്യവുമായ” ഭൂമിയിലേക്ക് (ഉല്പത്തി 1:2) ആദ്യ ദിവസത്തിന്റെ പ്രഭാതത്തെ സ്ഥാപിച്ചുകൊണ്ട്, ദൈവം തന്റെ ആദ്യ വാക്കുകൾ സംസാരിച്ചു: “വെളിച്ചം ഉണ്ടാകട്ടെ” (വാ. 3). ഈ വാക്കുകൾ സൃഷ്ടിപ്പിൻ ശക്തി നിറഞ്ഞതായിരുന്നു. അവൻ സംസാരിച്ചു, അവൻ പ്രഖ്യാപിച്ചത് നിലവിൽ വന്നു (സങ്കീർത്തനം 33:6, 9). ദൈവം പറഞ്ഞു, “വെളിച്ചം ഉണ്ടാകട്ടെ.” അങ്ങനെ സംഭവിച്ചു. ഇരുട്ടും അരാജകത്വവും വെളിച്ചത്തിന്റെയും ക്രമത്തിന്റെയും പ്രകാശത്തിനു വഴിമാറിയപ്പോൾ അവിടുത്തെ വാക്കുകൾ ഉടനടി വിജയം നേടി. ഇരുട്ടിന്റെ ആധിപത്യത്തോടുള്ള ദൈവത്തിന്റെ ഉത്തരം വെളിച്ചമായിരുന്നു. അവിടുന്നു വെളിച്ചത്തെ സൃഷ്ടിച്ചപ്പോൾ അത് “നല്ലത് ” എന്ന് അവിടുന്നു കണ്ടു (ഉല്പത്തി 1:4).
ദൈവത്തിന്റെ ആദ്യ വാക്കുകൾ, യേശുവിലുള്ള വിശ്വാസികളുടെ ജീവിതത്തിൽ ശക്തമായി തുടരുന്നു. ഓരോ പുതിയ ദിവസവും ഉദിക്കുമ്പോൾ, ദൈവം തന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ പുനഃസ്ഥാപിക്കുന്നതുപോലെയാണത്. അന്ധകാരം - അക്ഷരാർത്ഥത്തിലും ആലങ്കാരികമായും - അവിടുത്തെ പ്രകാശത്തിന്റെ തതേജസ്സിനു് വഴിമാറുമ്പോൾ, നമുക്ക് അവനെ സ്തുതിക്കുകയും, അവൻ നമ്മെ വിളിച്ചിരിക്കുന്നുവെന്നും നമ്മെ യഥാർത്ഥമായി കാണുന്നുവെന്നും അംഗീകരിക്കുകയും ചെയ്യാം.